Wednesday, July 26, 2006

എ.ടി.എം മെഷീനും ഞാനും

ഇന്നലെ ഓഫീസില്‍ നിന്ന് ഇറങ്ങിയത് പതിവില്ലാത്ത സന്തോഷത്തോടെ ആയിരുന്നു.

ആദ്യമായി ഒരു ജോലി, പറഞ്ഞ സമയത്ത്, പറഞ്ഞ രീതിയില്‍ ചെയ്ത് കൊടുത്തതിന്റെ സന്തോഷം. ഞാന്‍ ചെയ്ത ഒരു പ്രോഗ്രാം ആദ്യമായി മുഴുവനും ഒരു തെറ്റുമില്ലാതെ ഓടി കണ്ട നിര്‍വൃതി വേറെ. കഴിഞ്ഞു എന്ന് ഞാന്‍ പറഞ്ഞത് കേട്ട് മാനേജറുടെ മുഖത്ത് കണ്ട സന്തോഷം, ആ ആശ്വാസം, ഹൊ. അത് ഞാന്‍ എങ്ങിനെ മറക്കും. ഇന്നലത്തെ എന്റെ ജീവിതം ധന്യമായി അങ്ങിനെ.

ആ സന്തോഷത്തില്‍ ഒരു മൂളിപ്പാട്ടും പാടി, എന്തൊക്കെയോ പകല്‍ക്കിനാവുകളും ഒക്കെ കണ്ടായിരുന്നു ഞാന്‍ വീട്ടിലേക്ക് വൈകുന്നേരം യാത്രയായത്. മനസ്സെവിടെയോ, കാലെവിടെയോ എന്ന രീതിയില്‍ അങ്ങിനെ നടക്കുമ്പോഴായിരുന്നു വഴിയില്‍ ഞാന്‍ എന്റെ ബാങ്കിന്റെ എ.ടി.എം കാണുന്നത്.

പതിവില്ലാതെ അവിടെ ഒഴിഞ്ഞ് കിടന്നിരുന്നു. സാധാരണ നല്ല ക്യൂ ഉണ്ടാകാറുള്ള സ്ഥലമാണ്. അതു കൊണ്ട് വല്ലപ്പോഴും മാത്രമേ കാശെടുക്കാന്‍ അവിടെ പോകാറുണ്ടായിരുന്നുള്ളൂ. പോകുമ്പോള്‍ എടുക്കാവുന്നത്രയും എടുത്തു വയ്ക്കുകയും ചെയ്യും. അതിനാല്‍ കാശെടുക്കാനുള്ള ബട്ടനല്ലാതെ വേറെ ഒന്നും അവിടെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. മെഷീനിന്റെ പ്രവര്‍ത്തനരീതി ഒന്ന് മുഴുവനും കണ്ട് മനസ്സിലാക്കാന്‍ ഇത് തന്നെ തക്കം എന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ച് അങ്ങോട്ട് കയറി.

നേരത്തേ പാടിക്കൊണ്ടിരുന്ന മൂളിപ്പാട്ട് അപ്പോഴും ഞാന്‍ നിര്‍ത്തിയിട്ടുണ്ടായിരുന്നില്ല. മൈക്കിള്‍ ജാക്സനെക്കണക്കെ ഇടയ്ക്ക് കയ്യും കാലും ഊരി തെറിച്ച് പോകുന്ന പോലെ ചില നൃത്തച്ചുവടുകളും കാണിച്ച് കൊണ്ടാണ് ആ എ.ടി.എം ഇല്‍ ഞാന്‍ നില്‍ക്കുന്നുണ്ടായിരുന്നത്. അവിടെ ഉണ്ടായിരുന്ന ക്യാമറയില്‍ എല്ലാം പതിഞ്ഞ് കാണണം. അത് കണ്ട് എനിക്ക് ആരാധകര്‍ ഉണ്ടായിക്കാണുമോ എന്തോ.

മെഷീനിനകത്ത് ഞാന്‍ എന്റെ കാര്‍ഡ് ഇട്ടു. മെനു തെളിഞ്ഞ് വന്നു. പതിവില്ലാത്ത ഒരു മാറ്റം. സ്കീനില്‍ എഴുതിയിരിക്കുന്നതു ഞാന്‍ ഇതു വരെ കാണാത്ത എന്തൊക്കെയോ. കാശെടുക്കാനുള്ള ഓപ്ഷന്‍ മാത്രം അതു പോലെ. ഫോര്‍മാറ്റ് ചെയ്തു കാണും, എന്റെ കമ്പ്യൂട്ടര്‍ മനസ്സ് ചിന്തിച്ചു. പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്തതായിരിക്കാം, അല്ലെങ്കില്‍ പുതിയ സോഫ്റ്റ്വെയര്‍. ഇല്ലെങ്കില്‍ പാച്ച് ഇറങ്ങിയതാവാനും സാധ്യത ഉണ്ട്. എന്തായാലും വന്ന ദിവസം കൊള്ളാം. ഇതൊക്കെ സൌകര്യമായി കാണാന്‍ പറ്റിയല്ലോ.

ബ്ലോഗില്‍ പോയി വായിച്ച്, കമന്റിട്ട്, പിന്നെ തനിമലയാളത്തില്‍പ്പോയി അടുത്ത ബ്ലോഗില്‍ പോയി കമന്റിട്ട് എന്ന പ്രക്രിയ പോലെ ഓരോ മെനുവിലുമായി ഞാന്‍ കയറിയിറങ്ങി. പുതുതായി പലതും കണ്ടു. എന്തെല്ലാം ലോകത്ത് നടന്ന് കൊണ്ടിരിക്കുന്നു. ചിലതെങ്കിലും അറിയണ്ടേ?

അഞ്ച് പത്ത് മിനുട്ട് ആയപ്പോഴേക്കും ബോറടിച്ചു തുടങ്ങി. ഇനി മതിയാക്കാം എന്നായി. എന്തായാലും വന്നതല്ലേ ഒരു 100 രൂപ എടുത്തേക്കാം എന്നും തീരുമാനിക്കപ്പെട്ടു.

എത്ര വേണം എന്ന ചോദ്യത്തിന് 100 എന്ന് പറഞ്ഞ് കഴിഞ്ഞപ്പോഴാണ്, എന്റെ പിന്‍ നമ്പര്‍ മെഷീന്‍ ചോദിച്ചത്. ഞാന്‍ പിന്‍ നമ്പര്‍ അവിടെ അമര്‍ത്തി. പിന്‍ തെറ്റാണെന്ന അറിയിപ്പ് വന്നു. നമ്പര്‍ ഞെക്കിയപ്പോള്‍ ഉന്നം തെറ്റിയതായിരിക്കും എന്ന് കരുതി ഒന്നും കൂടെ നമ്പര്‍ അമര്‍ത്തി. വിണ്ടും വന്നു അറിയിപ്പ്, നമ്പര്‍ തെറ്റാണെന്ന്. അപ്പോള്‍ ഉന്നം തെറ്റുന്നതല്ല, നമ്പര്‍ ആണ് തെറ്റുന്നത്.

എന്റെ സഹമുറിയനെ നല്ല വിശ്വാസമായതിനാല്‍ എന്റെ പിന്‍ നമ്പര്‍ ഞാന്‍ എവിടേയും എഴുതി വച്ചിട്ടുണ്ടായിരുന്നില്ല. എന്റെ മനസ്സില്‍ മാത്രമേ ഉള്ളൂ. എന്റെ ഓര്‍മ്മ, ബുദ്ധിയുടെ അത്ര നല്ല പ്രവര്‍ത്തനശേഷി ഉള്ള ഒന്നല്ലാത്തത് കാരണം സംശയമായി. ഒന്നോ രണ്ടോ അക്കങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോകാനുള്ള സാധ്യത വളരെക്കൂടുതലാണ്.

നടുക്കുള്ള സംഖ്യകള്‍ തിരിച്ചിട്ട് ഒന്നും കൂടെ ശ്രമിച്ച് നോക്കി. രക്ഷയില്ല. അവസാനത്തേയും ആദ്യത്തേയും തിരിച്ചിട്ട് നോക്കി. കിം ഫല.

ഇനി എന്റെ മനസ്സ് ആദ്യം പറഞ്ഞ സംഖ്യ തന്നെ ഒന്നും കൂടെ ശ്രദ്ധിച്ച് ഇട്ടു നോക്കാം എന്ന് കരുതി. കമന്റ് വേരിഫിക്കേഷന്‍, ഓരോ അക്ഷരവും രണ്ടാമതും നോക്കി ഉറപ്പാക്കി മാത്രം ടൈപ്പ് ചെയ്യുന്ന പോലെ പതുക്കെ പതുക്കെ പിന്‍ നമ്പര്‍ കുത്തി. ഇത്തവണ പിന്‍ തെറ്റി എന്ന അറിയിപ്പ് വന്നില്ല.

പകരം വന്നത്, “ഇത്രയും ശ്രമിച്ചാല്‍ മതി. ഇനി ഈ കാര്‍ഡ് വേണമെന്നുണ്ടെങ്കില്‍ ബാങ്കില്‍ വന്ന് വാങ്ങണം” എന്ന അറിയിപ്പായിരുന്നു.

അതെന്താ ‍‍അങ്ങിനെ സംഭവിച്ചത് എന്ന സംശയമായി. ഇത് പതിവില്ലാത്തതാണല്ലോ. പോക്കറ്റില്‍ നിന്ന് പര്‍സ് എടുത്ത് നോക്കി. ഞാന്‍ ഞെട്ടി. ഡെബിറ്റ് കാര്‍ഡ് അതില്‍ തന്നെ കിടക്കുന്നുണ്ട്. അപ്പോള്‍ ഞാന്‍ ഇത്രയും നേരം അതിന്റെ അകത്തിട്ട് കളിച്ചത്? പര്‍സില്‍ തന്നെ വീണ്ടും തപ്പി. വിസിറ്റിങ്ങ് കാര്‍ഡും പര്‍സില്‍ തന്നെ ഉണ്ട്. എന്റെ ലൈസന്‍സും. പിന്നെ മെഷീന്‍ വിഴുങ്ങിയതെന്ത്?

കൂടുതല്‍ അന്വേഷണത്തില്‍ ഒരു കാര്യം വെളിവായി. എന്റെ ക്രെഡിറ്റ് കാര്‍ഡ് കാണുന്നില്ല. അപ്പോള്‍ അവന്‍ തന്നെ വില്ലന്‍. അത് പോയി. അങ്ങോട്ട് കേറിയ നേരത്തെ ശപിച്ച് കൊണ്ട് വേഗം ഫോണ്‍ എടുത്ത് കസ്റ്റമര്‍ സെര്‍വീസിന്റെ വിളിച്ച് കാര്‍ഡ് നഷ്ടപ്പെട്ട കാര്യം അറിയിച്ചു. “അത്രേയുള്ളോ, ബാങ്കിന്റെ മെയില്‍ ഓഫീസില്‍ നിന്ന് രണ്ട് ദിവസം കഴിഞ്ഞ് വന്ന് വാങ്ങിക്കോളൂ, ശുഭദിനം” എന്ന്‍ മറുപടി.

ആ ബ്രാഞ്ച് ആണെങ്കില്‍ എന്റെ വീട്ടില്‍ നിന്ന് വളരെയധികം ദൂരത്തിലും. ഇനി അത് വാങ്ങാ‍ന്‍ ഒരു അരദിവസമെങ്കിലും മെനക്കെടണം. സമയത്ത് ജോലി തീര്‍ത്തതിന്റേയും, ആദ്യമായി ഒരു അഭിനന്ദനം മാനേജറുടെ അടുത്ത് നിന്ന് കിട്ടിയതിന്റേയും സന്തോഷം അവിടെ നിന്നു. ഇനി മേലാല്‍ ഒരു പണിയും സമയത്ത് ചെയ്ത് തീര്‍ക്കില്ലെന്ന ഉഗ്രപ്രതിജ്ഞയുമെടുത്ത് ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവനായിത്തീര്‍ന്ന ദുഃഖത്തില്‍ മൂളിപ്പാട്ടിനുപകരം ശോകഗാനം മൂളിക്കൊണ്ട് ഞാന്‍ വേച്ച് വേച്ച് വീട്ടിലേക്ക് നടന്നു. എന്റെ ക്രെഡിറ്റ് കാര്‍ഡ് ഒന്ന് നിലവിളിക്കാന്‍ കൂടെ കഴിയാതെ, അനാഥമായി ആ മെഷിനിനകത്തും. ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും തിരിച്ചറിയാന്‍ പാടില്ലാതെ വൃത്തികെട്ട മെഷീന്‍. അവനൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ല, നോക്കിക്കോ

Thursday, July 20, 2006

എന്നാലും എന്നെയന്ന് വിളിച്ചതാരായിരുന്നു?

അവസാ‍നവര്‍ഷ ബിരുദത്തിനു പഠിക്കുമ്പോഴാണ് എനിക്ക് അപ്പന്റിസൈറ്റിസിന്റെ അസ്കിത മുട്ടുന്നത്. അവന് മൂപ്പെത്തിയെന്നും വിളവെടുക്കാറായെന്നും, അവനെ പെട്ടെന്ന് വെളിയിലേക്കെടുത്തില്ലെങ്കില്‍ എന്നെ പറമ്പിലേക്കെടുക്കേണ്ടി വരുമെന്നും കണ്ണില്‍ ചോരയില്ലാതെ ഡാക്കിട്ടര്‍ പറഞ്ഞപ്പോള്‍ ഇഞ്ചക്ഷന്‍ എന്ന് കേട്ടാള്‍ തന്നെ തലകറങ്ങുന്ന ഞാന്‍ ഗത്യന്തരമില്ലാതെ ഓപ്പറേഷനു സമ്മതിക്കുകയായിരുന്നു.

സുഖപ്രസവമായിരുന്നു എന്റേത്. പക്ഷെ കുടലില്‍ തുള വീണതിനാല്‍ കട്ടിയാഹാരം കഴിക്കാന്‍ എനിക്ക് വിലക്കുണ്ടായിരുന്നു. അതിന്റെ ക്ഷീണവും, വയറില്‍ കുത്തിക്കെട്ടുള്ളതിനാല്‍ നടക്കാനുള്ള ബുദ്ധിമുട്ടും കാരണം തുടര്‍ന്നുള്ള ദിവസങ്ങള്‍ എന്റെ ജിവിതം കട്ടിലില്‍ തന്നെ കഴിച്ച് കൂട്ടേണ്ടി വന്നു. ആയിടയ്ക്കുള്ള ദിവസങ്ങളിലൊന്നിലെ പ്രാഭാതത്തില്‍ എന്റെ കട്ടിലിനരികിലെ ഫോണ്‍ ശബ്ദിച്ചു. ക്ണീം ക്ണീം ...

ഔട്ഗോയിങ്ങ് എല്ലാവരും ഉപയോഗിക്കാരുണ്ടെങ്കിലും ഇന്‍‌കമിങ്ങ് എനിക്ക് മാത്രമായിരുന്നതിനാല്‍ വീട്ടില്‍ ഫോണ്‍ കണക്ഷന്‍ എടുത്ത് അധികകാലമാകുന്നതിനു മുന്നേ തന്നെ ആ ഫോണ്‍ സ്വീകരണമുറിയില്‍ നിന്ന് എടുത്ത് എന്റെ മുറിയില്‍ കൊണ്ട് വച്ചിരുന്നു. കുറച്ച് കാലം ഫോണ്‍ സ്വീകരണമുറിയില്‍ ഉണ്ടായിരുന്ന കാലത്ത് എനിക്ക് സ്വീകരണമുറിയില്‍ നിന്ന് എന്റെ മുറിയിലേക്ക് പോകാന്‍ സമയം കിട്ടുന്നുണ്ടായിരുന്നില്ല എന്ന കാരണത്താല്‍ എന്റെ മാതാപിതാക്കന്മാര്‍ തന്നെ എടുത്ത ഒരു തീരുമാനം ആയിരുന്നു അത്.

ഞാന്‍ ഫോണ്‍ എടുത്തു.

ഹലോ
ഹലോ
ശ്രീജിത്ത് അല്ലേ
അതെ. ആരാണ്?
എന്റെ ശബ്ദം കേട്ടിട്ട് മനസ്സിലായില്ലെ?
ഇല്ലല്ലോ. പിടികിട്ടുന്നില്ല.
എന്നാല്‍ ഞാന്‍ പറഞ്ഞ് നീ അറിയണ്ട.
ഓ, പേരറിയണമെന്ന് എനിക്കും വലിയ നിര്‍ബന്ധം ഒന്നുമില്ല.
പിന്നെ എന്തുണ്ട് വിശേഷം?

ഇത്രയും സംഭാഷണത്തില്‍ നിന്ന്‍ മറുതലയ്ക്കല്‍ ഒരു പെണ്‍കുട്ടി ആണെന്ന് മനസ്സിലായിക്കാണുമല്ലോ. അതിനാല്‍ സംഭാഷണം വീണ്ടും തുടര്‍ന്നു.

വീട്ടില്‍ ഒറ്റയ്ക്കിരുന്ന് ബോറടിച്ചിരിക്കുകയായിരുന്നതിനാല്‍ വര്‍ത്തമാനം പറയാന്‍ ഒരാളെ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍. എന്റെ ഓപ്പറേഷനെക്കൂറിച്ചും, വരാനിരിക്കുന്ന എന്റെ പരീക്ഷകളെക്കുറിച്ചും, അതിന്റെ തയ്യാറെടുപ്പുകളെക്കുറിച്ചും, പരീക്ഷ കഴിഞ്ഞാല്‍ പിന്നെ എന്ത് എന്നതിനെക്കുറിച്ചും, അങ്ങിനെ അങ്ങിനെ ഞാന്‍ വാതോരാതെ സംസാരിച്ചു. ഇതിനിടയില്‍ ഞാന്‍ ഒരുതവണ പോലും മറുതലയ്ക്കല്‍ ആരാണെന്നു ചോദിക്കുകയോ, ആ ശബ്ദം തിരിച്ചറിയാന്‍ ശ്രമിക്കുകയോ ചെയ്തില്ല.

ഇടയ്ക്കെപ്പോഴോ ക്ലോക്കില്‍ നോക്കിയപ്പോള്‍ ആ ഫോണ്‍ വിളി ഒരുമണിക്കൂറിലേറെ കഴിഞ്ഞിരിക്കുന്നു എന്ന് മനസ്സിലായി. ഇനിയും പേര് ചോദിക്കാതിരിക്കുന്നത് മോശമാണ് എന്ന് തോന്നിത്തുടങ്ങി. ഒരാള്‍ മാത്രം സംസാരിക്കുന്നതില്‍ ഒരു ഔചിത്യക്കുറവ് ഇല്ലേ എന്നും സംശയം.

അപ്പോള്‍ ഇനി പറയൂ.
എന്ത്?
ഒരു മുത്തശ്ശിക്കഥ പറയാ‍നല്ലേ എന്നെ വിളിച്ചത്. അതിനി പറ എന്ന്‍.
അയ്യോ! മുത്തശ്ശി അവിടെ ഉണ്ടോ? എന്നാല്‍ ഞാന്‍ പിന്നെ വിളിക്കാം.
ക്‍ടിന്‍ ...

അവള്‍ ഒരു മുന്നറിയിപ്പും ഇല്ലാതെ ഫോണ്‍ വച്ചു. പേരുംകൂടി മനസ്സിലാക്കാന്‍ പറ്റിയില്ല.

എന്നെ എന്നും വിളിക്കാറുണ്ടായിരുന്ന, അഥവാ ഞാന്‍ സ്ഥിരം വിളിക്കാറുണ്ടായിരുന്ന അര-ഡസന്‍ പെണ്‍കുട്ടികളെങ്കിലും ഉണ്ടായിരുന്നു അന്ന്. അതിലാരുമാവാന്‍ സാധ്യത ഇല്ല. ആ ശബ്ദങ്ങള്‍ എനിക്ക് ചിരപരിചിതം. പിന്നെ ആര് എന്ന ചോദ്യം എന്നെ വലച്ചു. നീ ആണോ എന്ന് ചോദിച്ച് നടക്കാനും കഴിയില്ല. അപ്പൊ നിനക്കെന്റെ ശബ്ദം അറിയില്ലല്ലേ എന്ന് അവര്‍ തിരിച്ച് ചോദിച്ചാല്‍ ഞാന്‍ കുഴയും.

കൌതുകകരമായ വസ്തുത ഇതൊന്നുമല്ല. എന്റെ മുത്തശ്ശിമാര്‍ എന്റെ കൂടെയല്ല താമസമെന്നും, അവര്‍ കണ്ണുരിലാണെന്നും (ഞാന്‍ ബിരുദം പഠിച്ചത് എറണാകുളത്താണ്) എന്റെ സുഹൃത്തുക്കള്‍ക്ക് മുഴുവന്‍ അറിയാം. അപ്പോള്‍ അത് പോലും അറിയാത്ത ഇവള്‍ ആരായിരിക്കും?

ഇനി അവള്‍ക്ക് നം‌മ്പര്‍ തെറ്റിയതായിരിക്കുമോ? മറ്റേതെങ്കിലും ശ്രീജിത്തിനെയാകുമോ അവള്‍ വിളിച്ചത്?

ഇന്നും ഇതൊരു ഉത്തരം കിട്ടാത്ത ചോദ്യമായ് തുടരുന്നു.

എന്നാലും എന്നെയന്ന് വിളിച്ചതാരായിരുന്നു?

Monday, July 17, 2006

പിറന്നാളാഘോഷ സ്മരണകള്‍

രണ്ടാം ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് മീറ്റും, ബാംഗ്ലൂര്‍ ബ്ലോഗ്ഗേര്‍സ് അസ്സോസിയേഷന്റെ ആദ്യകാ‍ല മെംബറുമായ ശ്രീജിത്തിന്റെ ജന്മദിനവും ഇക്കഴിഞ്ഞ ജൂലായ് പതിനഞ്ചിന് സമുചിതം കൊണ്ടാടപ്പെട്ടു.

ഒന്നാം ബാംഗ്ലൂര്‍ മീറ്റിന്റെ അന്നു തന്നെ എന്ന് രണ്ടാം മീറ്റ് നടത്തണമെന്നും തീരുമാനിക്കപ്പെട്ടതായിരുന്നു. എല്ലാ മാസവും ഒരു മീറ്റ് നടത്താന്‍ തന്നെയായിരുന്നു അംഗങ്ങള്‍ ഇച്ഛിച്ചതും, അസോസിയേഷന്‍ കല്‍പ്പിച്ചതും.

ജൂലായ് പതിഞ്ച് ശനിയാഴ്ച, വൈകീട്ട് അഞ്ചരയ്ക്ക് എല്ലാവരും ബാംഗ്ലൂരിലെ ഫോറം മാളില്‍ വച്ച് കാണാം എന്ന് തീരുമാനിക്കപ്പെട്ടു. കഴിഞ്ഞ ബാംഗ്ലൂര്‍ മീറ്റിന് വന്നവര്‍ക്കെല്ലാം ക്ഷണക്കത്ത് എസ്.എം.എസ് വഴി അയച്ചു. എല്ലാവരും എത്താമെന്നും ഏറ്റു.

ഞാന്‍ അഞ്ചര കഴിഞ്ഞ് ഇത്തിരി കഴിഞ്ഞ് ഒരു ആറ് മണിയായപ്പോള്‍ അവിടെ എത്തി. ഫോറത്തില്‍ ബാര്‍, അല്ലല്ല, നല്ല ഒരു ഹോട്ടല്‍ ഇല്ലാത്തതിനാല്‍ തമ്മില്‍ ഒത്ത് കൂടാന്‍ ഒരു സ്ഥലം മാത്രമായിരുന്നു ഫോറം. ബൈക്കിന് ഫോറത്തില്‍ പാര്‍ക്കിങ്ങ് ഫീ പത്ത് രൂപയാണ്. ആകെ പത്ത് മിനുട്ട് അവിടെ നില്‍ക്കാന്‍ പത്ത് രൂപ ചിലവാക്കി പാര്‍ക്ക് ചെയ്യാന്‍ തോന്നിയില്ല. പോരാണ്ട് പത്ത് രൂപ എന്ന് പറഞ്ഞാല്‍ ചില്ലറക്കാര്യമാണോ? ഫോറത്തിന് പുറത്തുള്ള മറ്റൊരു ഷോപ്പിങ്ങ് കോമ്പ്ലെക്സിന്റെ മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത് ഞാന്‍ ഫോറത്തില്‍ എത്തി.

അവിടെ മഴനൂലുകളും, വര്‍ണ്ണമേഘങ്ങളും കുറ്റിയടിച്ച് നില്‍ക്കുന്നുണ്ടായിരുന്നു. എന്നെക്കണ്ട് ബര്‍ത്ത്ഡേ ബമ്പ്സ് എന്നറിയപ്പെടുന്ന പൃഷ്ഠമര്‍ദ്ദനം നടത്താന്‍ ശ്രമിച്ചെങ്കിലും അവിടെയുണ്ടായിരുന്ന തിരക്ക് മൂലം നടന്നില്ല. മൂന്നാളും ചേര്‍ന്ന് അന്ന് ചെയ്യേണ്ട കര്‍മ്മപരിപാടികള്‍ നടത്താന്‍ പ്ലാന്‍ ഒരുക്കുമ്പോഴേക്കും നളനും അവിടെ എത്തി. കുറേക്കഴിഞ്ഞ് കുട്ടപ്പായിയും( കുട്ടപ്പായി ഫോറത്തിന്റെ മുന്നില്‍ വളരെ നേരത്തേ എത്തിയിരുന്നെങ്കിലും, ആ വഴി മുഴുവന്‍ വണ്‍‌വേ ആയിരുന്നതിനാലും, വളയ്ക്കാന്‍ പിന്നേയും ഒരു കിലോമീറ്റര്‍ അപ്പുറം പോയി വരണമെന്നതിനാലും എത്തിയപ്പോള്‍ വൈകി) ഞങ്ങളോടോപ്പം ചേര്‍ന്നു.

ഔട്ടര്‍ റിങ്ങ് റോഡില്‍ ഉള്ള 'ദ ധാബ' എന്ന ഹോട്ടലില്‍ പോകാം എന്ന് അസ്സോസിയേഷന്‍ തീരുമാനമെടുത്തു. ചില തിരക്കുകള്‍ കാരണം നളന് അപ്പോള്‍ തന്നെ തിരിച്ച് പോകേണ്ടി വന്നു. കുറച്ച് കഴിഞ്ഞപ്പോഴേക്കും അജിത്തും എത്തിച്ചേര്‍ന്നു.

എല്ലാവരും ചേര്‍ന്ന് കുട്ടപ്പായിയുടെ കാറില്‍, ധാബയിലേക്ക് യാത്രയായി.

അവിടെ ഒരു മേളമായിരുന്നു പിന്നീട് നടന്നത്. ഒച്ചയും ബഹളവുമായി മലയാളികളുടെ തനി കൊണം ഞങ്ങള്‍ അവിടെ കാണിച്ചു കൊടുത്തു. അവിടെ ഇരുന്ന് ലൈവായി ഗസല്‍ പാടിക്കൊണ്ടിരുന്ന ഗായകനെക്കൊണ്ട്, വര്‍ണ്ണമേഘം എനിക്ക് പിറന്നാള്‍ ആശംസിപ്പിച്ചു, പരസ്യമായി. അതിലും നന്നായി ഞാന്‍ പാടും എന്ന് പറഞ്ഞ് കൊണ്ട് ഞങ്ങളുടെ ഇടയില്‍ നിന്ന് കൊണ്ട് മഴനൂലും പാടി ഒന്ന് രണ്ട് പാട്ടുകള്‍ പതിഞ്ഞ സ്വരത്തില്‍. ബഹളത്തില്‍ ഒന്നും കേട്ടില്ലെങ്കിലും എല്ലാവരും കൈയടിച്ച് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

കുട്ടപ്പായി ആദ്യ രണ്ട് പെഗ് വരെ സമാധാനപ്രിയനായിരുന്നെങ്കിലും, അതിനു ശേഷം എന്ത് ഒച്ച കേട്ടാലും ആരാടാ എന്നുറക്കെ പറഞ്ഞ് അടിയുണ്ടാക്കാന്‍ ശ്രമിക്കുന്നത് കാണാമായിരുന്നു. ഒരു നിമിഷത്തെ നിശബ്ദത എപ്പോഴുണ്ടായാലും, ഇനി ഞാന്‍ ഒരു തമാശ പറയാം എന്ന് പറഞ്ഞ് അജിത്ത്, താന്‍ പണ്ട് വായിച്ചിട്ടുള്ള നുറുങ്ങ്ബിന്ദുക്കള്‍ വിളബിക്കൊണ്ടിരുന്നു. അപകടം മനസ്സിലായതില്‍ പിന്നെ നിശബ്ദത ഉണ്ടാകാതിരിക്കാ‍ന്‍ വര്‍ണ്ണമേഘം പ്രത്യേക ശ്രദ്ധ ചെലുത്തി. സൌന്ദര്യയുടെ അവസാന സിനിമയായ ആപ്തമിത്രയെക്കുറിച്ച് ഒരു പ്രഭാഷണം കുട്ടപ്പായി നടത്താന്‍ ഒരുങ്ങുമ്പോഴാണ് അതുല്യച്ചേച്ചി ഫോണ്‍ വിളിച്ചത്. എറണാകുളത്ത് ഒരു നെറ്റ് കഫേയിലും മലയാളം ടൈപ്പ് ചെയ്യാന്‍ ആകുന്നില്ല എന്ന് അതുല്യച്ചേച്ചി വിഷമത്തോടെ പറഞ്ഞപ്പോള്‍, ങാഹാ, അതങ്ങിനെ വിടാന്‍ പറ്റില്ല എന്നും പറഞ്ഞ് മഴനൂല്‍ അടുത്ത പെഗ് ഓര്‍ഡര്‍ ചെയ്തു.

കൂട്ടത്തിലെ ഒരാളും ക്യാമറ കൊണ്ട് വരാതിരുന്നതിനാല്‍ ഫോട്ടോയെടുപ്പും, വീഡിയോ എടുപ്പുമായി എന്റെ മൊബൈല്‍ അവിടെ മുഴുസമയവും തിരക്കിലായിരുന്നു. എടുക്കുന്ന ഫോട്ടോ നന്നാവാതെയിരിക്കുമ്പോള്‍ അത് ഡിലീറ്റ് ചെയ്ത് അടുത്തത് എടുക്കും. അതും ശരിയാവില്ല, വീണ്ടും ഡിലീറ്റ്, അങ്ങിനെ അധികം സമയം കഴിയുന്നതിനു മുന്നേ തന്നെ മൊബൈല്‍, ദേ എന്റെ കാറ്റ് പോയേ എന്ന് പറഞ്ഞ് ഓഫായി. ആ സമയം കൊണ്ട് ആകെ ക്യാമറയില്‍ കയറിയത് ഒരേ ഒരു ചിത്രം മാത്രവും.

സമയം പതിനന്നോടടുത്തപ്പോള്‍ പിരിയാന്‍ എല്ലാവരും തീരുമാനിച്ചു. പിരിയുന്നതിനു മുന്‍പ് ഒരു പാട്ട് എല്ലാവരും പാടണമെന്ന് വര്‍ണ്ണമേഘത്തിന് നിര്‍ബന്ധം. മഴനുല്‍ “അനുരാഗ ലോല ഗാത്രീ.... വരവായി നീല... രാത്രീ....” എന്ന പാട്ട് പാടി ആ മഹാകര്‍മ്മ ഉത്ഘാടനം ചെയ്തു. അടുത്തത് വര്‍ണ്ണമേഘങ്ങള്‍; റേഡിയോ നാടകത്തില്‍ ഊമയുടെ ഗാനമേള പോലെ ചുണ്ട് മാത്രം അനക്കി ഒരു മനോഹരഗാനം ആലപിച്ചു. ഒച്ച തൊണ്ട വരെ എത്തിയോ, അതിനു മുന്നേ തന്നെ കട്ട് ആയോ എന്നതിന്റെ ഗവേഷണം നടത്താന്‍, ഗവേഷണം കുലത്തൊഴിലായ വക്കാരിയുടെ സഹായം തേടാന്‍ അസ്സോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്തത് കുട്ടപ്പായി, കാനനച്ഛായയില്‍ ആട് മേയ്ക്കാന്‍ എന്ന സോങ്ങ് സിങ്ങി; എന്ന് ഞാന്‍ പറയില്ല, എല്ലാരും എന്നെ തല്ലും, അവന്‍ സോങ്ങ് ടെല്ലി. അടുത്ത ഊഴം അജിത്തിന്റെ, അവന്‍ പാട്ടിന്റെ ആദ്യ വരിയായ താനാരോ എന്ന് പാടിത്തുടങ്ങിയപ്പോഴേക്കും കുട്ടപ്പായി ചാടി വീണ് അവന്റെ വായ പൊത്തി. ജന്മദിനകുട്ടിയായ ഞാന്‍ ആയിരുന്നു അവസാനം. എന്റെ പാട്ടിനുള്ള ശ്രമത്തിനിടയില്‍ ഒന്ന് രണ്ട് അക്ഷരപ്പിശാച് വന്നു എന്ന് പറഞ്ഞ് വര്‍ണ്ണമേഘം എന്റെ പാട്ട് സെര്‍വറില്‍ ബ്ലോക്ക് ചെയ്തു. പാട്ടും വേണ്ട ഒരു മണ്ണാങ്കട്ടയും വേണ്ട എന്ന് പറഞ്ഞ് ഞാന്‍ പാടല്‍ നിര്‍ത്തി.

തുടര്‍ന്ന് കുട്ടപ്പായി വര്‍ണ്ണമേഘങ്ങളെയും അജിത്തിനേയും വീട്ടിലും, എന്നെയും മഴനൂലിനേയും ഫോറത്തിലും കാറില്‍ കൊണ്ട് വിട്ടതോടു കൂടി ബ്ലോഗ്ഗേര്‍സ് സമ്മേളനത്തിന് ഔപചാരികമായ വിരാമമായി. യാത്രയിലുടനീളം മഴനൂലുകള്‍ കഭീ കഭീ മേരേ ദില്‍ മേം എന്ന പാട്ട് പാടി എല്ലാവരേയും ആരാധകന്മാരാക്കി.

അപ്പോഴേക്കും ധാബ എന്ന ഹോട്ടലില്‍ ‍നിന്ന് ഇറങ്ങി അരമണിക്കൂറോളം ആയതിനാല്‍, ഞാനും മഴനൂലും ഫോറത്തിനുള്ളിലെ ട്രാന്‍സിറ്റ് എന്നയിടത്ത് കേറി ഒരോരോ മസാലദോശ കഴിച്ച് അത്ര നേരം കൊണ്ട് ഭക്ഷണം ദഹിച്ച് വയറില്‍ ഉണ്ടായ ഗ്യാപ്പ് നികത്തി. എന്റെ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് മഴനൂലിന്റെ വീട് എന്നതിനാല്‍ മഴനുലിന്റെ അവിടെ കൊണ്ട് വിടാം എന്ന് തീരുമാനിച്ച് രണ്ടാളും ബൈക്ക് വച്ചിരിക്കുന്നിടത്തെത്തിയപ്പോള്‍, ഞാന്‍ ഭയപ്പെട്ടിരിക്കുന്നത് തന്നെ സംഭവിച്ചു. അവിടെ ബൈക്ക് ഇല്ല !!!

സമയം രാത്രി പതിനൊന്നര. ഈ പതിനൊന്നാം മണിക്കൂറില്‍ എന്ത് ചെയ്യാന്‍. അവിടെ കണ്ട ഒരാളോട് ബൈക്ക് കാണുന്നില്ല എന്ന വിവരം പറഞ്ഞപ്പോള്‍ ഇത് നോ പാര്‍ക്കിങ്ങ് ഏരിയാ ആയതിനാല്‍ പോലീസ് വണ്ടി എടുത്ത് കൊണ്ട് പോയി എന്ന മറുപടി കിട്ടി. ആടുഗോഡി പോലീസ് സ്റ്റേഷനില്‍ പോയി അന്വേഷിച്ചു നോക്ക് എന്ന നിര്‍ദ്ദേശവും.

അവിടെ കണ്ട ഒരു ഓട്ടോയില്‍ ഞാനും മഴനൂലും കയറി ആടുഗോഡി പോലീസ് സ്റ്റേഷന്‍ അറിയുമോ എന്ന് ചോദിച്ചു. പിന്നില്ലാണ്ട്, പക്ഷെ ഡബിള്‍ ചാര്‍ജ്ജ് ആകും, കേറിക്കോ എന്ന് ആ ചേട്ടന്‍ സന്തോഷത്തില്‍ പറഞ്ഞതിന്റെ ബലത്തില്‍ ഞങ്ങള്‍ കയറി പോലീസ് സ്റ്റേഷന്‍ തേടി യാത്രയായി.

കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍, “ആടുഗോഡി എത്തി ഇറങ്ങിക്കോ” എന്ന് ഓട്ടോക്കാരന്‍. എവിടെ പോലീസ്‌സ്റ്റേഷന്‍ എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി, “പോലീസ് സ്റ്റേഷന്‍ ഒന്നും എനിക്കറിയില്ല, ഇതാണ് ആടുഗോഡി, പോലീസ് സ്റ്റേഷന്‍ ഇവിടെ എവിടെയെങ്കിലും കാണും” എന്നായിരുന്നു. “പിന്നെ എന്ത് പിണ്ണാക്കിനാണ് അറിയാം” എന്നും പറഞ്ഞോണ്ട് തലയാട്ടിയത് എന്ന് ചോദിക്കാന്‍ ഒരുമ്പെട്ടെങ്കിലും പിണ്ണാക്കിന്റെ കന്നഡ അറിയാത്തതിനാല്‍ ചോദിച്ചില്ല.

ലാലേട്ടന്റെ സ്റ്റ്രാറ്റജിയായ “നമുക്ക് ചോദിച്ച് ചോദിച്ച് പോകാം” എന്ന മഴനൂ‍ലിന്റെ തീരുമാനത്തില്‍ ഞങ്ങള്‍ വഴിയേ കാണുന്നവരോടെല്ലാം ചോദിക്കാന്‍ തുടങ്ങി. അര്‍ദ്ധരാത്രി ബാംഗ്ലൂര്‍ റോഡില്‍ കാണുന്നവരുടെ ദിശാബോധം മനസ്സിലായ ഒരു ദിവസമായിരുന്നു അത്. ചോദിക്കുന്നവര്‍ ഓരോരുത്തരും പറയുന്നത് ഒരോ ദിശ. തേരാപ്പാരാ ഓട്ടോ ഓടിച്ചതിന്റെ ഫലമായി അവസാനം ഭാഗ്യത്തിന് പോലീസ് സ്റ്റേഷന്‍ എന്ന ബോര്‍ഡ് ആരും പെട്ടെന്ന് ശ്രദ്ധിക്കാത്ത ഒരു മൂലക്ക് കണ്ടു. ഓട്ടോക്കാരനെ കാശ് കൊടുത്ത് മടക്കി, സ്റ്റേഷനില്‍ കയറി നോക്കിയപ്പോള്‍ അവിടെ ഉള്ളത് ആകെയൊരാള്‍ മാത്രം.

അങ്ങേര്‍ പറയുന്നത് തന്റെ കയ്യില്‍ താക്കോല്‍ ഇല്ലെന്നും, രാവിലെ മറ്റ് ആള്‍ക്കാര്‍ വന്നാലേ എന്തെങ്കിലും ചെയ്യാന്‍ പറ്റൂ എന്നും, പന്ത്രണ്ട് മണിക്കല്ല പോലീസ് സ്റ്റേഷനില്‍ ബൈക്ക് അന്വേഷിച്ച് വരുന്നതെന്നും ഒക്കെ ആയിരുന്നു. നിര്‍ഗ്ഗുണപരബ്രഹ്മത്തിനെപ്പോലെ, ചെരുപ്പും ഇല്ലാതെ, കണ്ണും തിരുമ്മി ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് വന്ന ആ സാറിനോട് എത്ര കെഞ്ചിയിട്ടും, കാശ് എത്രവേണമെങ്കിലും കൂടുതല്‍ തരാം എന്ന് പറഞ്ഞിട്ടും മറുപടി “ഞാന്‍ എന്ത് ചെയ്യാനാ മക്കളേ, ഞാന്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ല” എന്ന് തന്നെയായിരുന്നു.

പുറത്തിറങ്ങിയ ഞങ്ങള്‍ക്ക് ഓട്ടോ പിടിച്ച് തന്നെ വീട്ടില്‍ പോയി നാളെ തിരിച്ച് വന്ന് വണ്ടി എടുക്കുകയല്ലാതെ വേറെ നിവര്‍ത്തി ഇല്ലായിരുന്നു. ഞാന്‍ വിഷമിച്ച് താടിക്ക് കൈ കൊടുത്ത് നില്‍ക്കുന്ന സമയത്ത് മഴനൂലുകള്‍ പോയി ഒരു ഓട്ടോ പിടിച്ച് വന്നു. കോറമാങ്ക്‍ല ഇന്‍ഡോര്‍ സ്റ്റേഡിയം എന്ന മഴനൂലിന്റെ സ്ഥലം ഓട്ടോക്കാരനോട് പറഞ്ഞ് അങ്ങോട്ടേയ്ക്ക് ഓട്ടോയില്‍ പോയപ്പോള്‍, വഴിനീളെ ഞങ്ങള്‍ ഒന്നും മിണ്ടിയില്ലെന്നു തന്നെയാണെന്റെ ഓര്‍മ്മ.

ഇന്‍ഡോര്‍ സ്റ്റേഡിയം എത്തുന്നതിന് കുറച്ച് മുന്‍പായിരുന്നു മഴനൂലിന്റെ വീട്. ഓട്ടോ അവിടെ നിര്‍ത്തി മഴനൂല്‍ ഇറങ്ങി. എന്നോടും അവിടെ ഇറങ്ങൂ, തന്റെ വീട്ടില്‍ താമസിക്കുകയോ, തന്റെ ബൈക്കില്‍ എന്നെ വീട്ടില്‍ കൊണ്ട് വിടുകയോ ചെയ്യാമെന്ന് എന്നോട് പറഞ്ഞതാണ് മഴനൂല്‍. പക്ഷെ ഇനിയും കഷ്ടപ്പെടുത്തുന്നത് മര്യാദയല്ലല്ലോ എന്നോര്‍ത്ത് ഞാന്‍ ആ ക്ഷണം സ്നേഹപൂര്‍വ്വം നിരസിച്ചു.

തുടര്‍ന്ന് ഓട്ടോയില്‍ യാത്ര തുടര്‍ന്നു ഞാന്‍. ഇന്‍ഡോര്‍ സ്റ്റേഡിയം എത്തിയപ്പോള്‍ ഇടത്തേക്ക് തിരിയാന്‍ ഞാന്‍ ഓട്ടോക്കാരനോട് പറഞ്ഞു. ഇടത്തേക്കുള്ള വിജനമായ റോഡ് കണ്ട് ഓട്ടോക്കാരന്‍ ഒരു മിനുട്ട് ആലോചിച്ചു. എന്നിട്ട് അങ്ങോട്ട് വന്നാല്‍ അയാള്‍ക്ക് തിരിച്ച് ഓട്ടം കിട്ടില്ലാത്തതിനാല്‍ വരാന്‍ പറ്റില്ല എന്ന് അരുള്‍ ചെയ്തു. ഇവിടെ വരെ വരാനേ ഓട്ടം പിടിച്ചിട്ടുള്ളൂ എന്നും അയാള്‍ തര്‍ക്കിച്ചു. ഡബിള്‍ ചാര്‍ജ്ജ് തരാമെന്ന് പറഞ്ഞതും അയാള്‍ക്ക് സ്വീകാര്യമായില്ല. എന്നെ ആ മഹാനുഭാവന്‍ രാത്രിയുടെ പന്ത്രണ്ടാം യാമത്തില്‍ നടുറോഡില്‍ ഇറക്കി വിട്ടു.

മഴനൂലിന്റെ വീട്ടീലേക്ക് തിരിച്ച് പോകാം എന്ന് വിചാരിച്ചാല്‍ എനിക്ക് വഴി അറിയില്ല. കുറച്ചധികം വളവുകളും തിരിവുകളും ഉണ്ട്. എന്റെ സഹമുറിയനെ വിളിക്കാം എന്ന് വിചാരിച്ചാല്‍ മൊബൈല്‍ ചത്തിട്ട് മണിക്കൂര്‍ കുറേക്കഴിഞ്ഞിരിക്കുന്നു. ആ വഴി പോയ ഒരു ഓട്ടോയും, റിട്ടേണ്‍ കിട്ടില്ല എന്ന കാരണത്താല്‍ ഓട്ടത്തിന് തയ്യാറായില്ല. ഗത്യന്തരമില്ലാതെ ബാക്കിയുള്ള രണ്ട് കിലോമീറ്ററോളം നടക്കാന്‍ എനിക്ക് തീരുമാനിക്കേണ്ടി വന്നു.

കുറച്ച് നടന്നപ്പോള്‍ മഴയും പെയ്യാന്‍ തുടങ്ങി. നനയാതിരിക്കാന്‍ വല്ല കടയുടെ തിണ്ണയിലും കയറി നിന്നാല്‍ അവിടെത്തന്നെ നില്‍ക്കേണ്ടി വരും. പോരാണ്ട് രത്രിയിലെ തണുപ്പത്ത്, പരിചയമില്ലാത്ത സ്ഥലത്ത്, മഴയുംകുടെ ആകുമ്പോള്‍, ധൈര്യം ഏത് വഴിക്ക് ചോര്‍ന്ന് പോകും എന്ന് ചോദിച്ചാല്‍മതി. അധികം സമയം കളയാണ്ട് എത്രയും പെട്ടെന്ന് വീട് പിടിക്കുകയാകും ഭേദം എന്ന് തോന്നി നീട്ടി വലിച്ച് ഒരു നടപ്പ് അങ്ങ് നടന്നു ഞാന്‍ വീട്ടിലേക്ക്.

നനയാന്‍ ഒരിഞ്ച് സ്ഥലം പോലും ശരീരത്തിലോ, വസ്ത്രത്തിലോ ഇല്ലാത്ത അവസ്ഥയില്‍ ഞാന്‍ വീട്ടില്‍ എത്തി, വസ്ത്രം മാറി, ചൂട് കിട്ടാന്‍ ഒന്ന് രണ്ട് പുതപ്പുകള്‍ക്കുള്ളിലേക്ക് ചുരുണ്ട് കയറി, ഉറങ്ങാന്‍ ശ്രമിക്കുമ്പോള്‍, ഇങ്ങനെ ഒരു പിറന്നാള്‍ ഇനി ഉണ്ടാകരുതേ എന്നൊരു പ്രാര്‍ത്ഥന മാത്രമായിരുന്നു മനസ്സില്‍. ഇത് വരെ ആഘോഷിക്കാതിരുന്ന രീതിയില്‍ ആര്‍ഭാഢമായി, നല്ലവണ്ണം ആസ്വദിച്ച് ചെയ്ത പിറന്നാളാഘോഷം, വീണ്ടും ഓര്‍ക്കാന്‍ ശ്രമിക്കുമ്പോഴും മനസ്സില്‍ വരുന്നുണ്ടായിരുന്നത്, എന്നെക്കൂടാതെ പരിചയമില്ലാത്ത സ്ഥലത്ത് ബന്ധനസ്ഥനായി കിടന്നിരുന്ന എന്റെ ബൈക്കായിരുന്നു. ട്രീറ്റിന് ചിലവായ പത്ത് മൂവായിരം രൂപയെക്കാളും എനിക്ക് കനത്തതായി തോന്നിയത് നാളെ ബൈക്കിന് ഫൈന്‍ കൊടുക്കേണ്ട മുന്നൂറ്‌ രൂപയായിരുന്നു. ഒരു പത്ത് രൂപ പാര്‍ക്കിങ്ങിന് കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നെങ്കില്‍ എന്നോര്‍ക്കുമ്പോള്‍ ...

Friday, July 14, 2006

പിറ്റ്സക്കൊതി വരുത്തിയ വിന

മലയാളത്തില്‍ ബ്ലോഗ് എഴുതുന്നവരുടെ ഒരു സമ്മേളനം ഇക്കഴിഞ്ഞ ജൂലായ് 8-ന് എറണാകുളത്ത് വച്ച് നടന്നു. ബ്ലോഗ്‌സ്പോട്ടിലും വേഡ്‌പ്രെസ്സിലും മലയാളം ബ്ലോഗ് ഉള്ളവരേ തദവസരത്തില്‍ ക്ഷണിതാക്കളായുള്ളൂ എന്നത് പ്രത്യേകം പറഞ്ഞ് കൊള്ളട്ടേ, യാഹൂ ബ്ലോഗേര്‍സ് ക്ഷമിക്കണം.

ഞാന്‍ ഒരു ബാംഗ്ലൂര്‍വാസിയാതിനാല്‍ എനിക്ക് എറണാകുളത്തേക്ക് തലേന്ന് തന്നെ യാത്ര തിരിക്കേണ്ടി വന്നു. പെട്ടെന്ന് തീരുമാനിക്കപ്പെട്ട സമ്മേളനമായതിനാല്‍ ട്രെയിനിന് ടിക്കറ്റ് കിട്ടിയില്ല. ബസ്സിനാണ് ടിക്കറ്റ് ഒത്തത്.

ഏഴ് മണിക്കാണ് ബസ്സ്. സാധാരണ ദിവസങ്ങളില്‍ ഓഫീസില്‍ നിന്ന് എല്ലാവരും പോകാറുള്ളത് വൈകുന്നേരം എട്ട് മണിക്കാണ്. പുറപ്പെടേണ്ട ദിവസമാണെങ്കില്‍ ഒരു വെള്ളിയാഴ്ചയും. വീക്കന്റില്‍ ഓഫീസില്‍ വരുന്നത് ഒഴിവാക്കാന്‍ വെള്ളിയാഴ്ചകളില്‍ ചിലപ്പോള്‍ കൂടുതല്‍ നേരം ഇരിക്കാറുണ്ട് ചിലര്‍, ഞാനടക്കം. പോരാണ്ട് അന്ന് അര്‍ദ്ധരാത്രി വരെ ഇരുന്നാലും തീരാത്തത്ര പണിയും ഉണ്ട് എനിക്ക്. എങ്ങിനെ ഓഫീസില്‍ നിന്ന് നേരത്തേ ഇറങ്ങും?

പെട്ടെന്ന് എടുത്ത് പ്രയോഗിക്കാവുന്ന ഒരേ ഒരു കാരണമേ ഉള്ളൂ ഓഫീസില്‍ നിന്നിറങ്ങാന്‍. നല്ല സുഖം തോന്നുന്നില്ല എന്നതാണ് അത്. അത് തന്നെ ഫിക്സ് ചെയ്തു ഞാന്‍.

ഒരു 5 മണിയായപ്പോ എന്റെ അഭിനയം തുടങ്ങി. എനിക്ക് കലശലായ പനിയും ജലദോഷവും തലവേദനയും. അപ്പോള്‍ തന്നെ ടീം ലീഡിനോട് കാര്യം പറഞ്ഞു. വീട്ടില്‍ പോകണമെന്ന അഭ്യര്‍ത്ഥന ഫോര്‍വേര്‍ഡ് ചെയ്തു. ഉത്തരം പക്ഷെ പ്രതീക്ഷാപരമായിരുന്നില്ല. അപ്പോള്‍ ഞാന്‍ ഓടിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാം തീര്‍ന്ന് കഴിഞ്ഞിട്ട് പൊയാല്‍ മതി എന്ന് ലീഡ്.

5.30 ആയിട്ടും പ്രോഗ്രാമിന് തീരണ്ട ഒരു വിചാരവും ഇല്ല. Alt + Ctrl + Del എന്ന പത്തല്‍ കൊണ്ടടിച്ച് അതിനെ കൊന്നാലോ എന്ന് വിചാരിച്ചു. പക്ഷെ അവന്‍ സ്വയം ഇല്ലാതാവുന്നതിനു മുന്‍പ് തീര്‍ന്നളിയാ എന്നൊരു ആത്മഹത്യക്കുറിപ്പ് അതിന്റെ ലോഗ് ഫയലില്‍ എഴുതിയിട്ടില്ലെങ്കില്‍ ടീം ലീഡ് നിന്നഥകോപിക്കും.

എന്റെ സമരം ശക്തിപ്പെടുത്തണ്ട സമയമായി. അറ്റ കൈയായി ചര്‍ദ്ദിക്കാന്‍ വരുന്നേ എന്ന് ടീം ലീഡിന് മെസ്സേജ് അയച്ചു. മറുപടിയായി ഓടിക്കോ വീട്ടിലേക്ക് എന്ന് ടീം ലീഡ് പറയേണ്ട താമസം ഞാന്‍ ഓടി.

വീട്ടില്‍ പോയി ബാഗ് എടുത്ത് ബസ് പുറപ്പെടുന്ന ഇടത്തെത്തിയപ്പോള്‍ സമയം ആറര. ഇനിയും കിടക്കുന്നു അര മണിക്കുര്‍ ബസ്സ് വരാന്‍. നല്ല വിശപ്പും.

ചുറ്റും നോക്കി. ചില ഹോട്ടലുകള്‍ ഉണ്ട്. പക്ഷെ സമയം വളരെ നേരത്തേ ആയതിനാല്‍ ഒരിടത്തും ഊണ് കിട്ടില്ല. പിന്നെയുള്ള ഭഷ്യവസ്തുവകകളില്‍ ഉപ്പും മുളകും ഉണ്ടാവില്ല എന്ന് മാത്രമല്ല, ശര്‍ക്കരയുടേയും മല്ലിയിലയുടേയും ബൂലോക ക്ലബ് ആയിരിക്കുകയും ചെയ്യും. ആ സമയത്ത് ഒന്ന് ചുറ്റും കണ്ണോടിച്ചപ്പോള്‍ ഭാഗ്യത്തിന് പിറ്റ്സ ഹട്ട് കണ്ണില്‍പ്പെട്ടു.

കൊള്ളാം. കുറേ നാളായി പിറ്റ്സ അടിച്ചിട്ട്. ഏത് നേരത്തും കിട്ടുമെന്ന് മാത്രമല്ല, കഴിച്ച് കഴിഞ്ഞാല്‍ വയറ് ശഠേന്ന് വീര്‍ക്കുകയും ചെയ്യുന്നതുമൂലം പിന്നെ ഒന്നും കഴിക്കാനുള്ള ത്വരയും ഉണ്ടാവില്ല. നാളെ ബസ്സ് എറണാകുളത്ത് എത്തുന്നത് വരെ പിടിച്ച് നില്‍ക്കാനുള്ളതാ. ലോങ്ങ് 12 ഹവേര്‍സ്, എന്റെ ആറ്റുകാലമ്മച്ചീ.

അവിടെക്കയറി ഒരു പിറ്റ്സ ഓര്‍ഡര്‍ ചെയ്ത്, കുറുമാനേട്ടനെപ്പോലെ കാലും ആട്ടി, മെനു വായിച്ച് വായിച്ച് ഹൃദിസ്ഥമാക്കുന്നതിന്റെ ഇടയില്‍ ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത ട്രാവല്‍‌സിന്റെ മുന്നിലേക്ക് ചില്ലില്‍ക്കുടെ ഒന്ന് നോക്കി. ഒരു ബസ്സ് കിടക്കുന്നുണ്ട്. കണ്ടിട്ട് എറണാകുളത്തേക്ക് പോകുന്ന ബസ്സിന്റെ ഒരു ലുക്ക്. സമയം എന്റെ വാച്ചില്‍ ആറേമുക്കാല്‍. ഇനിയും പതിനഞ്ച് മിനുട്ട് സമയമുണ്ടല്ലോ എന്ന് ഞാന്‍.

ഇനി ഉണ്ടോ, സംശയമായല്ലോ!. ഒന്നും കൂടെ ടിക്കറ്റ് നോക്കി ഉറപ്പാക്കാം. ടിക്കറ്റ് എടുത്തു. എന്റെ കണ്ണ് തള്ളി. എന്റെ വായ ഹിപ്പൊപ്പൊട്ടാമസ്സിന്റെ വായ പോലെ തുറന്നു. അറിയാതെ ഞാന്‍ നിലവിളിച്ചു. ആറേമുക്കാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാല്‍.

ഈശ്വരാ, ആ കിടക്കുന്നത് എന്റെ ബസ്സ് തന്നെ. അതിപ്പോള്‍ പോകും. അപ്പൊ പിറ്റ്സ? അതിന്റെ കാശ് എന്തായാലും കൊടുക്കണം. അയ്യോ. ഓര്‍ത്തപ്പോള്‍ എന്റെ നെഞ്ച് കാളി.

അപ്പോഴേക്കും പിറ്റ്സ ടേബിളില്‍ എത്തി. കഴിക്കാന്‍ എവിടെ നേരം എനിക്ക്. ഒന്ന് വേഗം പാര്‍സല്‍ ആക്കിത്തരാന്‍ പറഞ്ഞു അവരോട്. അതും എടുത്ത് ബില്ലും കൊടുത്ത് ഇറങ്ങി ഓടി, ഓടിത്തുടങ്ങിയ ബസ്സില്‍ ചാടിക്കയറി.

കഷ്ടകാലത്തിന് ഞാന്‍ ഒരു ആവേശത്തില്‍ അവിടെ നിന്ന് ഓര്‍ഡര്‍ ചെയ്തത് വലിയ പിറ്റ്സ തന്നെ ആയിരുന്നു. അത് വച്ച് കഴിക്കാനുള്ള സ്ഥലമുണ്ടോ ബസ്സില്‍? അഥവാ ഉണ്ടെങ്കില്‍ പിറ്റ്സയുടെ മൂക്കു തുളയ്ക്കുന്ന മണം കാരണം ബാക്കി ഉള്ളവര്‍ എന്നെ കൈ വയ്ക്കില്ല്ലേ. ശ്ശൊ. തല്‍ക്കാലം പിറ്റ്സ പൊതിയോടു കൂടി മുകളില്‍ ബാഗ് വച്ചിരിക്കുന്നിടത്ത് വയ്ക്കാതെ വേറെ ഒരു നിവര്‍ത്തിയുമില്ല.

ഇനി ബസ്സ് എവിടെയെങ്കിലും ബാക്കി യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ നിര്‍ത്തുമ്പോഴേ എനിക്കത് കഴിക്കാന്‍ ഒക്കൂ എന്ന് ചിന്ത എന്റെ മനസ്സമാധാനം കളഞ്ഞു. അത് പോട്ടെ, അതില്ലേലും സാരമില്ല, പക്ഷെ ഈ ഗതികെട്ടനേരത്ത് എന്റെ വിശപ്പും അതിന്റെ കൂടെ പോയി. മൂത്രമൊഴിക്കാന്‍ മുട്ടിയിട്ട് ബസ്സ് നിര്‍ത്തുന്നതും കാത്തിരിക്കുന്ന ഒരു കുട്ടിയെപ്പോലെ ഞാന്‍ ബലം പിടിച്ച് അതിനകത്തിരുന്നു നേരം പോക്കി.

ബസ്സ് പിന്നെ നിര്‍ത്തിയത് പത്ത് മണിക്ക്. എല്ലാ‍വരും കഴിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ പാക്കറ്റ് തുറന്നു. അതിനുള്ളില്‍ എന്റെ കുറേക്കാലമായുള്ള കൊതി, എന്റെ പ്രിയപ്പെട്ട വില കൂടിയ പിറ്റ്സ തണുത്തുറഞ്ഞ് ഉറങ്ങിക്കിടക്കുന്നു.

തണുത്ത പിറ്റ്സ കഴിക്കുന്നതും ഒരു ഭാഗ്യമാണ്. കഴിച്ചവര്‍ക്കറിയാം. ഞാനല്ലാതെ അത് കഴിച്ച എത്ര പേരുണ്ടെന്ന് എന്നോട് ചോദിക്കരുതു. ആ മണ്ടത്തരം കാണിക്കാന്‍ എന്നെക്കാളും യോഗ്യന്‍ വേറെ ആരുണ്ട്?

വെണ്ണ ഒക്കെ ഒലിച്ചിറങ്ങി വേനല്‍ക്കാലത്തെ ഭാരതപ്പുഴ പോലെ കിടക്കുന്നു. ക്യാപ്സിക്കം പാണ്ടി ലോറി കയറിയ തവളയെപ്പോലെ. കുറവന്‍ ചത്ത കുറത്തിയെപ്പോലെ ഉള്ളി ഉണങ്ങി ഒരു പരുവമായി. താഴെ ഉള്ള ബ്രെഡ് ആണെങ്കില്‍ ബുള്‍ഡോഗിന്റെ താടി പോലെ മടങ്ങി മടങ്ങി. എന്തിനധികം. പാക്കറ്റ് തുറന്നപ്പോള്‍ വായില്‍ വന്ന തുപ്പല്‍ പോലും പ്രിന്‍സിപ്പാള്‍ റൌണ്ടിനിറങ്ങുമ്പോള്‍ ക്ലാസ്സില്‍ കയറുന്ന കുട്ടികളെപ്പോലെ കയറിപ്പോയി തിരിച്ച്.

ആ സാധനം നാളെ നടക്കാനിരിക്കുന്ന കേരളാമീറ്റ് മനസ്സില്‍ ഓര്‍ത്ത് മൂക്കും പൊത്തി ഒരു പിടി ആയിരുന്നു. ബസ്സില്‍ ആണെങ്കിലോ പുകയുന്ന ചൂടും. നിര്‍ത്തിയിട്ട വണ്ടിയല്ലേ. എങ്ങിനെയെങ്കിലുംമൊക്കെയായി, ബാക്കി എല്ലാവരും വരുന്നതിനു മുന്‍പു അത് എങ്ങിനെയോ കഴിച്ച് തീര്‍ത്തു. കാശ് മുടക്കിയതല്ലേ, കളയാന്‍ പറ്റുമോ. മിനറല്‍ വാട്ടര്‍ ഒരു കുപ്പി വാങ്ങി മുഴുവന്‍ ഒറ്റയിരിരുപ്പിന് കുടിച്ചും തീര്‍ത്തു, ദഹിക്കാന്‍ ഒരു സഹായത്തിന്. ഇല്ലെങ്കില്‍ ഈ സാധനങ്ങളെല്ല്ലാം അവിടെയും ഇവിടെയും ഒട്ടിപ്പിടിക്കും, ഉറങ്ങാന്‍ കൂടെ പറ്റില്ല.

ഈ സാധനം അകത്ത് കയറി ഉണ്ടാക്കിയ ഗ്യാസ് കൊണ്ട് എന്റെ വയറ് യാത്ര തുടരെ തുടരെ വീര്‍ത്ത് വീര്‍ത്ത് വന്നു. ഒരു ഫുട്ബോള്‍ പോലെ അതിനകത്തിരുന്ന് ഉറങ്ങാതെ ഞാന്‍ എറണാകുളത്തെത്തി ബ്ലോഗേര്‍സ് മീറ്റില്‍ ആഘോഷപൂര്‍വ്വം പങ്കെടുത്തു. ആ വിശേഷങ്ങള്‍ പിന്നെ.

ബാംഗ്ലൂര്‍ മീറ്റില്‍ പങ്കെടുത്ത ആളുകളെ ശരിയായി തിരിച്ചറിഞ്ഞതിന് ഉമേഷ്ജിക്ക് സമ്മാനമായി ഈ മണ്ടത്തരം ഡെഡിക്കേറ്റ് ചെയ്യുന്നു. ഇത്തിരി ഡെഡിക്കേഷന്‍ നാളെ ജന്മദിനം ആഘോഷിക്കുന്ന എനിക്കും.